മുംബൈ: മഹാരാഷ്ട്രയിൽ വ്യാജ മദ്യം കഴിച്ച് 14പേർ മരിച്ചു. പൂനെയിലും പിംപ്രി ചിഞ്ച്വാഡിലുമാണ് സംഭവം. പരിക്കേറ്റ നിരവധി പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പിംപ്രി ചിഞ്ച്വാഡിലെ ഫുഗേവാഡിയിൽ നിന്ന് പത്തുപേരും, പൂനെയിലെ ഹദപ്സറിലെ പന്ഥാരെ മാലയിൽ നിന്ന് നാലുപേരുമാണ് വിഷമദ്യം കഴിച്ച് മരിച്ചത്. തീവ്രമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക അന്വേഷണത്തിൽ വ്യാജമദ്യത്തിൽ മാരകമായ മെഥനോൾ കലർന്നിട്ടുണ്ടെന്നാണ് അധികൃതർ സംശയിക്കുന്നത്.
സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേസ് അന്വേഷണം ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറിയതായി അറിയിച്ചു. കേസ് അന്വേഷണത്തിൽ കൃത്യവിലോപം കാണിച്ചതിന് ഒരു സീനിയർ പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പാണ്ഡുരംഗ് സഖാറാം ഫുഗെ (53), അക്ബർ അസിംഖാൻ പത്താൻ (48), രാജേഷ് ശാന്താറാം രാജ്പുത് (50), ആനന്ദ് പണ്ഡേറാവു ദേശായി (53), ആനന്ദ് കാശിനാഥ് നികൽജെ (64), ഭീമന്ന ബസണ്ണ നാഗരാൽ (27), അക്ഷയ് അശോക് അവസർമൽ (28), സച്ചിൻ അശോക് അവസർമൽ (28), സച്ചിൻ (56), രാജു റാത്തോഡ് (34) എന്നിവരാണ് മരിച്ചത്. എല്ലാവരും ദപോഡിയിലെ ഫുഗെവാഡി സ്വദേശികളാണ്.